
കൊച്ചി: മുൻ കോൺഗ്രസ് നേതാവ് സിമി റോസ് ബെൽ ജോൺ നൽകിയ പൊലീസ് സംരക്ഷണ ഹർജി കേരള ഹൈക്കോടതി തള്ളി.
തന്റെ ജീവനും സ്വത്തിനും വി.ഡി. സതീശനിൽ നിന്നോ സഹോദരൻ വി.ഡി. അജയകുമാറിൽ നിന്നോ ഭീഷണിയുണ്ടെന്ന് തെളിയിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. വിഷയത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലും സിമിക്ക് മുൻപിൽ പ്രകടമായ ഭീഷണികളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു.
വി.ഡി. സതീശന്റെ ഇടപെടലിനെ തുടർന്നാണ് താൻ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടതെന്നും, തന്റെ മകനും സഹപ്രവർത്തകനും ആക്രമിക്കപ്പെട്ടുവെന്നും സിമി വാദിച്ചു. എന്നാൽ മകനുനേരെ നടന്ന ആക്രമണത്തിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, സഹപ്രവർത്തകന് നേരെയുണ്ടായ സംഭവം ഒരു കുടുംബതർക്കത്തിന്റെ ഭാഗമാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
വ്യക്തിപരമായ വിരോധമോ രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളോ മാത്രം വച്ച് മതിയായ തെളിവുകളില്ലാതെ പൊലീസ് സംരക്ഷണം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി തള്ളുകയായിരുന്നു.










